കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ശലോമോന്റെ സദൃശവാക്യങ്ങൾ

ബാബു തോമസ്സ് അങ്കമാലി

സദൃശവാക്യങ്ങൾ 25:28 ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.
~~~~~~
സദൃശവാക്യങ്ങൾ 25.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ഹിസ്കീയാ രാജാവ് ശേഖരിച്ച ശലോമോന്റെ സദൃശവാക്യങ്ങൾ.

  1. ദൈവത്തിന്റെ മഹത്ത്വം, അഗോചരം, സ്ഥിരപ്പെടും, വമ്പു കാണിക്കരുത്, ബദ്ധപ്പെട്ടു വ്യവഹാരത്തിനു പുറപ്പെടരുത്, രഹസ്യം വെളിപ്പെടുത്തരുത്.
    a, കാര്യം മറച്ചുവയ്ക്കുന്നതു ദൈവത്തിന്റെ മഹത്ത്വം. കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്ത്വം.
    b, ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.
    c, രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം സ്ഥിരപ്പെടും.
    d, രാജസന്നിധിയിൽ വമ്പു കാണിക്കരുത്. മഹാന്മാരുടെ സ്ഥാനത്തു നില്ക്കയും അരുത്.
    e, ബദ്ധപ്പെട്ടു വ്യവഹാരത്തിനു പുറപ്പെടരുത്. അല്ലെങ്കിൽ ഒടുക്കം കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്തു ചെയ്യും?
    f, നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീർക്ക. എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്.
  2. പൊൻനാരങ്ങാപോലെ, വിശ്വസ്തനായ ദൂതൻ, അസ്ഥിയെ നുറുക്കുന്നു, കൂടെക്കൂടെ ചെല്ലരുത്, യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.
    a, തക്കസമയത്തു പറഞ്ഞ വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ.
    b, ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.
    c, ദീർഘക്ഷാന്തികൊണ്ടു ന്യായാധിപനു സമ്മതം വരുന്നു. മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു.
    d, കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്.
    e, ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക. ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും. യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.
  3. കോപഭാവത്തെ ജനിപ്പിക്കുന്നു, ശണ്ഠകൂടുന്ന സ്ത്രീ, മലിനമായ ഉറവ്,പ്രയാസമുള്ളത്, ഇടിഞ്ഞുകിടക്കുന്ന പട്ടണം.
    a, വടതിക്കാറ്റ് മഴ കൊണ്ടുവരുന്നു. ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു.
    b, ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപ്പുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലത്.
    c, ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറിനും മലിനമായ ഉറവിനും സമം.
    d, തേൻ ഏറെ കുടിക്കുന്നതു നന്നല്ല. പ്രയാസമുള്ളത് ആരായുന്നതോ മഹത്ത്വം.
    e, ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.

പ്രിയരേ, ഇടിഞ്ഞു തകർന്ന മതിലുകളുള്ള പട്ടണത്തിലേക്ക് അശുദ്ധ ജീവികൾക്കും, ക്രൂരമൃഗങ്ങൾക്കും, ദുഷ്ടമനുഷ്യർക്കും ശത്രുസൈന്യങ്ങൾക്കും നിഷ്പ്രയാസം പ്രവേശിക്കാൻ സാധിക്കുന്നു. അതുപോലെ തന്നെ സുരക്ഷിതത്വവും, ശാസനയും, കാവലും ഇല്ലാതിരിക്കുന്ന മനുഷ്യഹൃദയങ്ങളിലേക്ക് ലോകപ്രകാരമുള്ള ദുഷ്ടതകളും ദുഷിച്ചപ്രവണതകളും പ്രവേശിക്കുന്നു. ദൈവീകമായ കാവലും ദൈവവചനത്തിൻ്റെ സംരക്ഷണ കവചവും നമുക്ക് ഉണ്ടാകണം. ദൈവാസ്രയത്തിലും, ഭക്തിയിലും, വിശുദ്ധിയിലും വർദ്ധിച്ചു വരാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More