വ്യത്യസ്തതകൾ ലോകത്തിൽ അനുനിമിഷം ബഹുവിധ രീതികളാൽ പ്രത്യക്ഷപ്പെടുമ്പോൾ മാനവികതയെ ഉൾക്കൊള്ളുവാൻ ഉതകുന്ന ഒരു സന്ദേശം ഇന്നിന്റെ ആവശ്യമായത് കൊണ്ട് തന്നെ അവയെ ഉയർത്തിപിടിക്കുവാൻ ശ്രമിക്കുന്ന രീതികൾ പ്രശംസനീയമാണ്. അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വിഭാഗം ഭിന്നശേഷിക്കാരായവരെ കൈത്താങ്ങുക എന്നത് തന്നെ. പലപ്പോഴും കുടുംബങ്ങളിൽ തീരാ ദുഃഖമായി മാത്രം അവശേഷിക്കുന്ന ജന്മങ്ങളായി ഇക്കൂട്ടരെ കാണുന്നു. വീടിന്റെ ഏതോ ഒരു ഭാഗത്ത് നാല് ചുവരുകൾക്കിടയിൽ നൊന്തു നീറി ജീവിതം തീർക്കുന്ന വ്യക്തി ജീവിതങ്ങൾ, എന്നാൽ അവയ്ക്ക് വ്യത്യാസം വരണം. അവരും പ്രമുഖ നിരകളിൽ അണികളാകണം. അവരെ അതിന്നായി ശക്തി പെടുത്തി മെനഞ്ഞെടുക്കണം. അതിനായുള്ള സംഘടനകളും സംവിധാങ്ങളും മെച്ചപ്പെടണം. സമൂഹത്തിലെ അത്തരം ജന സമൂഹത്തിലേക്ക് നമ്മുടെ കണ്ണ് തുറക്കണം. ഭിന്നശേഷിക്കാർ മാത്രമല്ല സമൂഹം കൈവിടുന്ന മാറാ രോഗത്തിൽ അകപ്പെട്ടു കിടക്കുന്ന ജീവിതങ്ങളെ കാണുവാനുള്ള കണ്ണ് തുറക്കണം. അങ്ങനെ സത്പ്രവർത്തിയിൽ ശുഷ്‌കാന്തരായി നാം തീരണം. നാം അവ കാണാതെ കണ്ണടക്കുമ്പോൾ നമ്മുടെ നായകന്റെ സ്ഥാനം അദ്ദേഹത്തിന്റെ ആശയങ്ങളുടെ നിലനിൽപ്പ് അസ്ഥാനത്താകുകയും സത്യ ക്രൈസ്തവ മാർഗ്ഗം സമൂഹത്തിന് അപ്രസക്തവും അവയുടെ നിലനില്പിന്റെ അതുല്യത മങ്ങിപോകുകയും ചെയ്യും. ചുറ്റുപാടുകളും അവയുടെ ആവശ്യങ്ങളും കാണുന്ന ദർശനമുള്ള നവതലമുറയ്ക്കായി പ്രാർത്ഥിക്കാം അവയിൽ നമുക്കും പങ്കാളിത്തവും വഹിക്കാം.