ലെമൂവേൽ രാജാവിന്റെ വചനങ്ങൾ

ബാബു തോമസ്സ് അങ്കമാലി

സദൃശവാക്യങ്ങൾ 31:10 സാമർഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
~~~~~~

സദൃശവാക്യങ്ങൾ 31.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :-

ലെമൂവേൽ രാജാവിന്റെ വചനങ്ങൾ. അവന്റെ അമ്മ അവന് ഉപദേശിച്ചു കൊടുത്ത അരുളപ്പാട്.

ലെമൂവേൽ ഒരിക്കലും യിസ്രായേലിലെ രാജാവായിരുന്നില്ല. മറ്റേതെങ്കിലും രാജ്യത്തിലെയോ, നഗരത്തിലെയോ രാജാവായിരുന്നിരിക്കാം എന്ന് കരുതപ്പെടുന്നു. ബൈബിളിൽ മറ്റൊരിടത്തും ലെമൂവേലിനെക്കുറിച്ചുള്ള പരാമർശം ഇല്ല. അവന്റെ പേരിന്റെ അർത്ഥം “ദൈവത്തിന്റെ വക” – അല്ലെങ്കിൽ “ദൈവത്തോട് ഭക്തിയുള്ളവൻ” എന്നാണ്.

  1. കൊടുക്കരുത്, കൊള്ളരുത്, വീഞ്ഞു കൊടുക്ക, ന്യായപാലനം ചെയ്തുകൊടുക്ക, മുത്തുകളിലും ഏറും.
    a, സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുത്.
    b, വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുത്. ലെമൂവേലേ, രാജാക്കന്മാർക്ക് അത് കൊള്ളരുത്. മദ്യാസക്തി പ്രഭുക്കന്മാർക്ക് കൊള്ളരുത്.
    c, നശിക്കുമാറായിരിക്കുന്നവനു മദ്യവും മനോവ്യസനമുള്ളവനു വീഞ്ഞും കൊടുക്ക. അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ.
    d, നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക. എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്ക.
    e, സാമർഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
  2. നന്മ തന്നെ ചെയ്യുന്നു, കൈ നീട്ടുന്നു, പ്രസിദ്ധനാകുന്നു.
    a, അവൾ തന്റെ ആയുഷ്കാലമൊക്കെയും അവനു തിന്മയല്ല നന്മ തന്നെ ചെയ്യുന്നു
    b, അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു. ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
    c, ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവ് പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു.
  3. പുഞ്ചിരിയിടുന്നു, ദയയുള്ള ഉപദേശം, പ്രശംസിക്കുന്നു, പ്രശംസിക്കപ്പെടും, അവളെ പ്രശംസിക്കട്ടെ.
    a, ബലവും മഹിമയും അവളുടെ ഉടുപ്പ്. ഭാവികാലം ഓർത്ത് അവൾ പുഞ്ചിരിയിടുന്നു.
    b, അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു. ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.
    c, അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു. അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്.
    d, ലാവണ്യം വ്യാജവും സൗന്ദര്യം വ്യർഥവും ആകുന്നു. യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
    e, അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ. അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ.

പ്രിയരേ, സാമർഥ്യമുള്ള സ്ത്രീകൾ എണ്ണത്തിൽ പരിമിതമെങ്കിലും, അന്വേഷിക്കപ്പെടാൻ അർഹതയുള്ളവരാണ്. അവളുടെ വില ഏതു വലിയ സ്ത്രീധനത്തെക്കാളും വിലയേറിയതാണ്. അവൾ തന്റെ ഭർത്താവിനും മക്കൾക്കും ആത്മികവും, ഭൗതികവുമായ വലിയ അനുഗ്രഹങ്ങൾക്ക് മുഖാന്തരമാണ്. ആ വിധത്തിൽ അവൾ ആയിരിക്കുന്നത്, ദൈവത്തെ അവൾ ഭയപ്പെടുന്നതുകൊണ്ടാണ് (വാ. 30). ദൈവഭക്തി കൂടാതെ, നല്ല സ്വഭാവമോ, നല്ല ആത്മികതയോ, ദൈവികജ്ഞാനമോ ഉണ്ടാകുകയില്ല. വ്യർഥമായ പുറം മോടിയേക്കാൾ, അകമെയുള്ള സൗന്ദര്യമാണ് പ്രശംസിക്കപ്പെടുന്നതും ഉപകാരമുള്ളതും. അത് ദൈവാശ്രയത്തിലൂടെ മാത്രം സാംശീകരിക്കപ്പെടുന്നു. നമ്മുടെ അകമേയുള്ള മനുഷ്യൻ ശക്തിപ്പെടട്ടെ. ദൈവാശ്രയം വർദ്ധിക്കട്ടെ. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment