യേശു ക്രസ്തുവിൻ്റെ ശ്രേഷ്ഠത നാം അറിയുന്നതിനേക്കാൾ അപ്പുറമാണ്. തന്റെ ഐഹിക ശുശ്രൂഷ വേളയിൽ അത് വെളിപ്പെടുത്തിയെങ്കിലും വളരെ ചുരുക്കം പേർക്ക് മാത്രമേ മനസിലാക്കാൻ കഴിഞ്ഞുള്ളൂ. ഇന്നും അത് മനസിലാക്കുന്നവർ ചുരുക്കം ആണെന്നും പറയാം. ഒരിക്കൽ കർത്താവ് ശിഷ്യന്മാരോട് ” നിങ്ങൾ എന്നെ ആർ എന്ന് പറയുന്നു എന്ന്. നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു എന്ന് പത്രോസ് ഉത്തരം പറഞ്ഞു. കർത്താവ് ആ മറുപടിയിൽ ത്രിപ്തനായ്. ബർയോനാ ശീമോനെ നീ ഭാഗ്യവാൻ, ജഡ രക്തങ്ങൾ അല്ല സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ് അത്രേ നിനക്ക് ഇത് വെളിപ്പെടുത്തിയത്. യേശു ഒരു പ്രവാചകൻ എന്നോ, മനുഷ്യ സ്നേഹി എന്നോ, ഒരു രക്ത സാക്ഷി എന്നോ ഒക്കെ ചിന്തിക്കുന്നവർ വളരെ ആണ്. എന്നാൽ യേശുക്രിസ്തുവിൻ്റെ മഹത്ത്വം അതിലും എത്രയോ ഉന്നതമാണ്. ആ നാമം സകല നാമത്തിലും മേലായ നാമമാണ്. ആ നാമത്തിന്റെ ശ്രേഷ്ഠതയെ കുറിച്ചും അതുമൂലം നമുക്ക് ഉണ്ടായ ചില അനുഗ്രഹങ്ങളെ കുറിച്ചും അല്പം ചിന്തിക്കാം.
സ്വർഗ്ഗത്തിലും ഭൂമിയിലും അധികാരമുള്ള നാമം
ഭൂമിയിൽ അധികാരമുള്ള അനവധി ആളുകൾ ഉണ്ട്. അവരെ നാം ബഹുമാനിക്കേണ്ടതും അനുസരിക്കേണ്ടതുമാണ്. അങ്ങനെയെങ്കിൽ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ അധികാരമുള്ള വ്യക്തിയെ നാം എത്രമാത്രം ബഹുമാനിക്കണം, അനുസരിക്കണം. കർത്താവിന്റെ അന്ത്യനിയോഗം എന്ന നിലയിൽ മത്താ. 28:18 മുതലുള്ള വാക്യങ്ങളിലാണ് ഇത് വ്യക്തമാകുന്നത്. യേശു അടുത്ത് ചെന്ന് സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു. ആകയാല് നിങ്ങൾ പുറപ്പെട്ട് പിതാവിന്റേയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാന് നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചു കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കി കൊൾവിൻ ഈ ആജ്ഞ ശിരസ്സ വഹിച്ചു കൊണ്ടാണ് ശിഷ്യന്മാർ സാക്ഷ്യം വഹിക്കുവാൻ പുറപ്പെട്ടതും അനേകരെ കർത്താവിങ്കലേക്ക് ആനയിപ്പാൻ കഴിഞ്ഞതും ഇന്നും ആ ശുശ്രൂഷ തുടർന്നുകൊണ്ടിരിക്കുന്നു.
പാപ മോചനം നല്കുവാൻ അധികാരമുള്ള നാമം
ലോകത്തിൽ മറ്റാർക്കും ഇല്ലാത്ത അധികാരമാണിത്. ഒരിക്കൽ കർത്താവ് പക്ഷവാദ രോഗിയോട് “മകനെ ധൈര്യമായിരിക്ക, നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു (മത്താ 9:2) ഇവൻ ദൈവദൂഷണം പറയുന്നു എന്ന് കേട്ടുനിന്നവർ കുറ്റപ്പെടുത്തിയെങ്കിലും മറ്റു ചിലര് പാപമോചനം കൊടുക്കുന്ന ഇവൻ ആർ എന്ന് പറഞ്ഞു ആശ്ചര്യപ്പെട്ടു. ദൈവടത്തിന് മഹത്വം കൊടുത്തു. മറ്റൊരിക്കൽ പാപിനിയായ ഒരു സ്ത്രീയോട് നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞു. (ലൂക്ക. 7:4) ഇങ്ങനെ യേശുക്രിസ്തു പാപമോചനം നല്കാൻ അധികാരമുള്ള വ്യക്തിയാണ് എന്ന് വ്യക്തമാക്കി. ഇന്നും ആയിരങ്ങൾ, പതിനായിരിങ്ങൾ ആ നാമത്തിൽ പാപമോചന സൌഭാഗ്യം അനുഭവിക്കുന്നു. “ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ എന്നാണല്ലോ തിരുവചനം.
സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുന്ന നാമം
“എന്നാണ എന്റെ മുമ്പിൽ ഏത് മുഴങ്കയാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായില് നിന്നു നീതിയും മടങ്ങാത്ത വചനവും പുറപ്പെട്ടിരിക്കുന്നു. ഈ വാക്യത്തിന്റെ ഒരു ഉദ്ധരണി ആണ് റോമ 14:11 ലും ഫിലി.2:10 ലും നാം കാണുന്നത്. ലോകത്തിലുള്ളവർ കർത്താവിനെ ആരാധിക്കത്തക്കവണ്ണം ഔന്നത്യമുള്ളതും ആരാധ്യമായതുമായ നാമാമാണ് കർത്താവിനുള്ളത്. ആ നാമത്തിൽ മുട്ടുമടക്കുന്നവർ യേശു ക്രിസ്തു കർത്താവ് എന്ന് ഏറ്റു പറയുന്ന ദൈവത്തിന് അവന്റെ നാമത്തെ ഏറ്റുപറയുന്ന അധര ഫലം എന്ന സ്തോത്രയാഗം അർപ്പിക്കുക എന്ന് എബ്രായർ 13:15 ൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് വിശ്വാസത്താൽ യേശുവിനെ ഏറ്റുപറയുന്നവർക്ക് രക്ഷിക്കപ്പെടുവാൻ കഴിയും. രണ്ടു കാര്യങ്ങൾ രക്ഷയോടുള്ള ഭാണ്ഡത്തില് നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. ഒന്നാമത് ഹൃദയം കൊണ്ട് വിശ്വസിക്കണം രണ്ടാമത് യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയണം. റോമ 10:9-10 ഹൃദയം കൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായ്കൊണ്ടു രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുക. ചിലര് ചോദിക്കാറുണ്ട് : ഹൃദയത്തിൽ വിശ്വസിച്ചാൽ പോരേ ഏറ്റു പറയണോ? വചനം എന്ത് പറയുന്നുവോ അത് അനുസരിക്കുക എന്നതാണ് നമ്മുടെ കർത്തവ്യം. പലരും ഭയം നിമിത്തമോ അവിശ്വാസം നിമിത്തമോ ആണ് ഏറ്റു പറയുന്നത്. പള്ളി ഭ്രഷ്ടർ ആകുമെന്ന ഭയത്താൽ പരീശന്മാർ നിമിത്തം കർത്താവിനെ ഏറ്റുപറയാതെ ദൈവത്താലുള്ള മാനത്തേക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ച ആളുകൾ കർത്താവിന്റെ കാലത്തുണ്ടായിരുന്നു. ഇന്ന് അതിനേക്കാൾ എത്രയോ അധികം. മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യ പുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയുമെന്ന് ലൂക്കോ. 12:8 ൽ പറയുന്നു. ഇന്ന് കർത്താവിനെ ഏറ്റുപറയാൻ മടിക്കുന്നവർ അവിശ്വാസികളാണ്. വളരെയധികം പ്രതികൂലങ്ങൾ നിറഞ്ഞ സാഹചര്യത്തിലും യേശു എന്റെ കർത്താവ് എന്ന് ഏറ്റുപറയുന്നവരാണ് ആദിമ ക്രിസ്ത്യാനികൾ പലരും അത് നിമിത്തം രക്ത സാക്ഷികളായിതീർന്നു. ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായി. എങ്കിലും യേശുവിനെ തള്ളിപ്പറഞ്ഞ് അല്പ കാലം കൂടെ ജീവിക്കുന്നതിനേക്കാൾ യേശുവിനെ ഏറ്റുപറഞ്ഞ് മരിക്കുന്നതാണ് ശ്രേഷ്ഠം എന്ന് ചിന്തിച്ചവർ അനേകരാണ്. രക്ത സാക്ഷികളുടെ രക്തമാണ് സഭയ്ക്ക് വളമായിത്തീർന്നത്.
ഇന്ന് ഏറ്റുപറയുവാൻ മടിക്കുന്നവർ നിർബന്ധമായും ഏറ്റുപറയേണ്ടിവരും. എന്നാൽ അന്ന് രക്ഷിക്കപ്പെടുവാൻ അവസരം ഉണ്ടായിരിക്കയില്ല. ജീവ പുസ്തകത്തിൽ പേരില്ലാത്തതിനാൽ അവർ വെള്ള സിംഹാസനത്തിൽ നിന്നും രണ്ടാം മരണമായ തീപ്പൊയ്കയിലേക്ക് തള്ളപ്പെടേണ്ടി വരും. എന്നാല് ഇന്ന് ലോകത്തിൽ കഷ്ടങ്ങളും അപമാനങ്ങളുമൊക്കെ ആ നിമിത്തം സഹിക്കേണ്ടി വന്നാലും സ്വർഗ്ഗത്തിൽ അതിനു പ്രതിഫലം ഉണ്ടായിരിക്കും. അതുകൊണ്ട് നമുക്കും ആദിമ വിശ്വാസികളെ പോലെ ഈ ഭൂമിയിൽ അന്യരും പരദേശികളും എന്ന് ഏറ്റുപറഞ്ഞ് വിശ്വാസത്തിൽ നിലനിൽക്കുന്നവരാകാം.
ന്യായവിധി നടത്തുവാൻ അധികാരമുള്ള നാമം
രക്ഷിക്കുവാനും ശിക്ഷിക്കുവാനും അധികാരമുള്ളവനാണ് നമ്മുടെ കർത്താവ്. യോഹ.5:22 ൽ അവൻ മനുഷ്യ പുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ അവന് അധികാരവും നല്കിയിരിക്കുന്നു എന്ന് വായിക്കുന്നു. ജീവൻ കൊടുക്കുവാനും എടുക്കുവാനും അധികാരമുള്ളവൻ നരകത്തിൽ നിന്ന് വിടുവിക്കാനും തള്ളുവാനും അധികാരമുള്ളവൻ ഒരുവന് മാത്രം. കർത്താവ് വന്നത് നമ്മുടെ പ്രാണനെ നശിപ്പിക്കുവാനല്ല രക്ഷിക്കുവാനത്രെ. എന്നാൽ കർത്താവ് ഒരുക്കിയ വലിയ രക്ഷയെ അവഗണിച്ചാൽ നീക്കുപോക്കില്ലാതെ ശിക്ഷാവിധി വരും എന്നതിന് രണ്ടു പക്ഷമില്ല. പാപം ചെയ്ത ദൂതന്മാരെയും പുരാതന ലോകത്തെയും ആദരിച്ചില്ല. സൊദോം ഗൊമോറ പട്ടണങ്ങളുടെ മേൽ ദൈവത്തിന്റെ ന്യായവിധി ഉണ്ടായി. ഈ ലോകത്തെ തീയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. ഇന്ന് രക്ഷാദിവസമാണ് സുപ്രസാദകാലമാണ്. ഇന്ന് രക്ഷകനായ കർത്താവ് നാളെ ന്യായാധിപനായി വെള്ള സിംഹാസനത്തിൽ ആബാല വൃദ്ധം ജനങ്ങളെയും ന്യായമവിധിക്കും. ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളികളയും.
സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവുമുള്ള കർത്താവിന്റെ നാമത്തിൽ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ അനവധിയാണ്. നമ്മെ ദൈവമാക്കളാക്കി തീർക്കുവാൻ ദൈവത്തിന് പ്രസാദമായി. ഇന്ന് നമുക്ക് ആ നാമത്തിൽ ഒരുമിച്ച് കൂടാം, പ്രാർത്ഥിക്കാം, ആരാധിക്കാം. രണ്ടോ മൂന്നോ പേര് എന്റെ നാമത്തിൽ കൂടുന്നോടൊത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നരുളിച്ചെയ്ത കർത്താവിന്റെ ആത്മീക സാന്നിദ്ധ്യത്തിൽ നിന്നും അകന്നുപോകാതെ നമ്മെത്തന്നെ സൂക്ഷിക്കാം. കർത്താവ് നമ്മെ സഹായിക്കട്ടെ.